Pages

Monday 24 September 2012

മൂവര്‍ പാര്‍ട്ടി


       
                   
 

                      "കയ്യിലെ ഹാന്‍ഡ്‌ സെറ്റ് പെണ്ണിനെപ്പോലെയും വീട്ടിലിരിക്കുന്ന പെണ്ണ് ഹാന്‍ഡ്‌ സെറ്റിനെപ്പോലെയും ആവണം...!"വാതില്‍ക്കല്‍ രണ്ടു വട്ടം ബെല്ലടിച്ചു കാത്തു നില്‍ക്കേണ്ടി വന്നതിന്റെ നീരസം രാജേശ്വരന്‍ ബിലീനയുടെ നേരെ കാണിച്ചുകൊണ്ട് ബെഡ് റൂമിലേക്ക്‌ പോകുമ്പോള്‍ പറഞ്ഞത് ഈ വാചകമായിരുന്നു.ഈ വാചകം കുറെ നേരമായി രാജെശ്വരന്റെ ചെവിയില്‍ നിന്നും തലച്ചോറിലേക്കും തിരിച്ചും ഒരു ചാക്രിക ചലനമായി അലയടിച്ചുകൊണ്ടിരിക്കുകയായിരുന്നു. റിംഗ സാവിയോ സണ്ണി  എന്ന റിംഗയല്ല  റൂബന്‍ പോളാണ് ആ വാചകം പറഞ്ഞതെന്ന് കൃത്യമായി രാജെശ്വരന്‍ തന്റെ 'ബ്ലഡി മേരി'ക്കൊപ്പം പുളയ്ക്കുന്ന ബോധത്തില്‍ നിന്നും ഓര്‍ത്തെടുത്തു.നുരഞ്ഞു തുടങ്ങുന്ന 'ബ്ലഡി മേരി'യുടെ ലഹരിയില്‍ ഉന്മാദചിത്തനായി അലറിച്ചിരിച്ചതിന്റെ ഓര്‍മ്മാവശിഷ്ടങ്ങള്‍ , തലേ രാത്രിയിലെ  ര്‍ദ്ദില്‍ ശകലങ്ങള്‍ വാഷ്ബെസിനിന്റെ വക്കില്‍  കിടക്കുന്നതുപോലെ അയാളുടെ തലച്ചോറിന്റെ വിളുമ്പില്‍ തെളിഞ്ഞു വന്നു .ഒരു തലകുടച്ചിലില്‍ ആ ഓര്‍മ്മ കീഴ്മേല്‍ മറിഞ്ഞു മറ്റുപലതിനേയും അടിയിലേക്ക് തള്ളി മുകള്‍തട്ടിലേക്ക്‌ പൊന്തിവന്ന് , സ്വയംനിന്ദാ സൂചകമായൊരു ചിരിയായി രാജെശ്വരന്റെ ചുണ്ടില്‍ വക്രീകരിക്കപ്പെട്ടു.
                       "ഷിറ്റ് ...!എന്തോന്നാ ഇത്ര കണ്ടു കിളിക്കാന്‍ ...?" നേരത്തെ കാതില്‍  കൂടുകൂട്ടിക്കഴിഞ്ഞിരുന്ന റൂബന്റെ പല്ലിറുക്കല്‍  ഓര്‍മ്മക്കാട്ടില്‍ ചിറകുകുടയുമ്പോള്‍ രാജെശ്വരന് മന്ദഹസിക്കാതിരിക്കാനായില്ല. 
 റൂബന്‍ പോള്‍ താന്‍ പുതിയ ഐ ഫോണ്‍ വാങ്ങിയതിന്റെ പാര്‍ട്ടിയായിരുന്നു അത് .എന്തിനും ഏതിനും ചില്ലുപാര്‍ട്ടി അനിവാര്യമായ ഒരു കാലത്തില്‍ പുതിയൊരു ഐഫോണ്‍ വാങ്ങുക എന്നത് ഒരു സംഭവമല്ലാതിരിക്കിലും വലിയൊരു സംഭവമായി കൊണ്ടാടപ്പെട്ട പാര്‍ട്ടി. ഐ ടി പാര്‍ക്കിലെ ടെക്കിക്കൂട്ടത്തിലെ മൂവര്‍ സംഘം ഒത്തുചേരുന്ന മൂവര്‍പാര്‍ട്ടികളില്‍ ഒന്ന്...       
     
                       ""ഇതെന്താ പേടകം മാതിരി ഒരെണ്ണം...ഞാന്‍ കരുതി വല്ല സ്യൂട്ട് കെസുമാണെന്ന്..."തന്റെ പുച്ഛം ഏറ്റുവാങ്ങി ഐഫോണ്‍ നാണിച്ചു തല താഴ്തിയെന്നു രാജെശ്വരന്‍ കരുതിയെങ്കിലും അത്  ഗര്‍വ്വൊട്ടും കുറയാതെ രാജേശ്വരനെത്തന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു; അതിന്റെ ഉടമയെപ്പോലെതന്നെ.ആ മൂര്‍ച്ചനോട്ടം ഇഷ്ടപ്പെടാതെ അതിന്റെ സ്പര്‍ശനമാത്രയില്‍ പ്രതികരിക്കുന്ന, തിളങ്ങുന്ന സ്ഫടികപ്രതലത്തില്‍ വഴുവഴുപ്പുള്ള  എന്തിനെയോ സ്പര്‍ശിക്കുന്ന പോലെ രാജേശ്വരന്‍ തൊട്ടു .ആ തൊടലിന്റെ ഓര്‍മ്മ വിരലുകളില്‍ അരിച്ചു വന്നപ്പോള്‍ രാജെശ്വരന്‍ വിരലുകള്‍ ഞെരടി.അപ്പോള്‍ താന്‍ പറഞ്ഞ വാക്കുകള്‍ ലഹരിമറയ്ക്കപ്പുറത്തുനിന്നും കാതിലേക്ക് ഊളിയിട്ടുവന്നു.    
                             
                       "എടാ ഒരു ഹാന്‍ഡ്‌ സെറ്റെന്നു വെച്ചാ നല്ലൊരു പെണ്ണിനെപോലെയാവണം.എല്ലാ ഉയര്‍ച്ച താഴ്ച്ചകളുമുള്ള ഒരു പെണ്‍ ശരീരം.മുലയും ചന്തിയും ഒന്നുമില്ലാത്ത ഒരു പെണ്ണിനെ എന്തിനു കൊള്ളാം.അതുപോലെ തന്നെയാ ഹാന്‍ഡ് സെറ്റും .ദാ എന്റെ സെറ്റ് കണ്ടോ ? "
   
                                 അക്കങ്ങളം അക്ഷരങ്ങളും കറുത്ത കട്ടകളില്‍ അതിമനോഹരമായി വിന്യസിച്ച, പാതിഭാഗം കറുത്തും, പാതിഭാഗം തളം കെട്ടിക്കിടക്കുന്ന കൊഴുത്ത ദ്രാവകം പോലെ ചില്ലുമിനുങ്ങുന്നതുമായ തന്റെ 'ക്വേര്ടി' ഫോണ്‍ ,ജീന്‍സിന്റെ പോക്കെറ്റില്‍ നിന്നും വലിച്ചെടുത്തു പ്രദര്‍ശിപ്പിച്ചു.രാജേശ്വരന്റെ ചൂണ്ടു വിരലിനും തള്ള വിരലിനും ഇടയില്‍ ഒരു അഭ്യാസിയെപ്പോലെ തൂങ്ങി , സ്വയം പ്രദര്‍ശനപരതയില്‍ അഭിരമിക്കുന്ന ഒരു മനോരോഗിയെപ്പോലെ അത് നിന്ന് തിളങ്ങിയപ്പോള്‍ ,അതിനു നേരെ  'ഓ' എന്ന്  റൂബന്‍ ചുണ്ട് കോട്ടി.ആ അലസപുച്ഛഭാവത്തെ  രാജെശ്വരന്‍ തന്റെ ഉടലഴകൊത്ത ഫോണ്‍മേനിയില്‍ വിരലുകളാല്‍ തഴുകിയുണര്‍ത്തി നേരിട്ടു."ഇതുപോലെ അഴകളവുകലെല്ലാം ഒത്തിണങ്ങിയ ഒരു സുന്ദരിയാവണം ഹാന്‍ഡ്‌ സെറ്റ്... "    
  
                              "അത് നിങ്ങ ആണ്‍പിള്ളേര്‍ക്ക്..!" അതുവരെ മിണ്ടാതിരുന്ന് ഇരുപക്ഷത്തെയും ആസ്വദിച്ചുകൊണ്ടിരുന്ന  റിംഗ സാവിയോ സണ്ണി, പൊടുന്നനെ ഒരു ചിറികോടലായി, തന്റെ പക്ഷം പെണ്‍പക്ഷമാണെന്ന്,  തെളിഞ്ഞു.
   
                               "ഓ ഫെമിനിസ്റ്റിന്  കൊണ്ടോ നിങ്ങള്‍ പെണ്ണുങ്ങള്‍ ഹാന്‍ഡ്‌ സെറ്റിനെ ഒരു ആണ്‍ ശരീരമായും കണ്ടോളൂ.അപ്പൊ സ്ത്രീ സമത്വവുമായി." രാജേശ്വരന്‍ സിഗരറ്റ്  പുകയുടെ ഇടയിലൂടെ നിശബ്ദമായി  ചിരിച്ചപ്പോള്‍ 'ശരി, ഹാന്‍ഡ് സെറ്റ് ഒരു ആണ്‍ശരീരം എങ്കില്‍  പെനിസ് ഏതാവും?' എന്ന് റൂബന്റെ വക വെടി പൊട്ടി . മാരകമായ ആ വെടി മര്‍മ്മത്ത് തന്നെ കൊണ്ട റിംഗ  "ഛീ!  പോഡാ പന്നി.തോന്നിവാസം പറയുന്നോ?" എന്ന്  അവന്റെ തലയ്ക്കിട്ടു തട്ടിയത്  ഓര്‍മ്മക്കാടു കുലുക്കിയപ്പോള്‍ അറിയാതെ രാജെശ്വരന്‍ തല ചെരിച്ചു .
   
                               "ങ്ങ ഇതാണ് ഞങ്ങ പറേണ കപട സദാചാരം..." കൃത്രിമമായി വരുത്തിയ കൊച്ചിന്‍ സ്ലാംഗില്‍ റൂബന്‍ കാച്ചി. "ഉള്ളതിനെ പറ്റി പറയുമ്പോ അത് തോന്നിവാസം .ഇല്ലാത്ത ദൈവത്തെ പറ്റി പറയുമ്പോള്‍ അത് വേദം..!"
   
                                 രണ്ടു പേര്‍ക്കുമൊപ്പം  ആര്‍ത്തു ചിരിക്കുമ്പോള്‍  റൂബന്‍ തന്റെ പുതിയ ഐ ഫോണിനെ കൊച്ചാക്കിയതിന്റെ ഈര്‍ഷ്യ തീര്‍ക്കാന്‍ രാജേശ്വരന്റെ കരളിനിട്ടു കുത്തുവാന്‍ തീര്‍ച്ചയാക്കി,കോഴിക്കാല്‍ കടിച്ചു വലിച്ചു ചവയ്ക്കുന്നതിനിടയിലൂടെ രാജെശ്വരനെ കൂടി ചവച്ചു . "എടാ നീ മൊബൈല്‍ ഹാന്‍ഡ്‌ സെറ്റിന്റെ ഭംഗി മാത്രം നോക്കിയാല്‍ മതി കേട്ടോ..വീട്ടിലൊരു ഹാന്‍ഡ്‌ സെറ്റ് വാങ്ങി വെച്ചത് എന്തിനെലും കൊള്ളുമോടാ ?" സ്വതേ കറുത്ത രാജേശ്വരന്‍ ഒന്ന് കൂടി കറുക്കുന്നത് ആത്മഹര്‍ഷത്തോടെ റൂബന്‍ നോക്കിയിരുന്നു."എടാ കയ്യിലെ ഹാന്‍ഡ്‌ സെറ്റ് മാത്രം പെണ്ണിനെ പോലിരുന്നാല്‍ പോര വീട്ടിലെ പെണ്ണും ഹാന്‍ഡ്‌ സെറ്റിനെ പോലിരിക്കണം.അതും ലേറ്റസ്റ്റ്  ഹാന്‍ഡ്‌ സെറ്റ് . നമ്മടിഷ്ടത്തിനു ബീഹേവു ചെയ്യണം..". 
   
                                    ഓര്‍മ്മകള്‍ കുടഞ്ഞെറിഞ്ഞു വര്‍ത്തമാനത്തിലേക്ക് ലഹരി പാടകെട്ടിയ തലച്ചോര്‍ തിരിച്ചിറങ്ങി വന്നപ്പോള്‍ , ആവര്‍ത്തന വിരസത സൃഷ്ടിച്ചുകൊണ്ട്  വീണ്ടും അതേ വാചകത്തെ ചവച്ചരച്ചുകൊണ്ട്  ഉടുവസ്തത്തോടെ കിടക്കയിലേക്ക് വീഴുമ്പോള്‍ 'വിഡ്ഢി' എന്ന് ബിലീന മനസ്സില്‍ ചിരിച്ചത് രാജേശ്വരന്‍ അറിഞ്ഞില്ല.ബിലീനയുടെ ആ ചിരി പുറത്തുവന്നത് 'രാജു ചില നേരത്ത് കുട്ടികളെപ്പോലെ സംസാരിക്കുന്നു' എന്ന വാചകമായാണ്. വൈകിട്ട്  കണ്ട ഏതോ സീരിയലിലെ നായിക പറഞ്ഞ ഡയലോഗിനെ പുന:സൃഷ്ട്ടിക്കുമ്പോള്‍  ഒക്കാനിക്കാതിരിക്കാന്‍ ബിലീന ശ്രമിക്കുമ്പോള്‍ റൂബന്‍ പോളിന്റെ ബൈക്കിനു പിറകിലിരുന്നു നഗര രാവിന്‍ നിയോണ്‍ പ്രഭാപൂരത്തെ കൈവീശി കോരിയെടുക്കുവാന്‍ ശ്രമിച്ചുകൊണ്ട്‌  റിംഗ പൊട്ടിച്ചിരിക്കുകയായിരുന്നു. .

                                   "എന്താ ചിരിക്കുന്നത്..? "റിംഗ ഓര്‍ക്കാപ്പുറത്ത് പൊട്ടിച്ചിരി വിതറുന്നത് എന്തിനെന്നറിയാതെ റൂബന്‍ പോള്‍ എതിരെ കണ്ണിമയ്ക്കാതെ വന്ന കാറുകാരന് നേരെ തന്റെ ബൈക്കിന്റെ ഒറ്റക്കണ്ണ്  മിന്നിച്ചു രൂക്ഷനോട്ടം തൊടുത്തു.
  കാറുകാരന്‍ റൂബനെ  പുല്ലിനു വകവെയ്ക്കാതെ ഒരു കാറിത്തുപ്പല്‍ ഹോണടിയാല്‍ കടന്നുപോയപ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ റിംഗ പിന്നിലിരുന്നു മൊഴിഞ്ഞു     

                                    "അല്ല, രാജിന്റെ ഫെയിറ്റ് ഓര്‍ത്തു ചിരിച്ചതാടാ.."

                                    "ഉം? "
  
                                     "അവന്‍ ഒരു ടെക്കി.അവനു കിട്ടിയ കൂട്ടോ ഒരു ടര്‍ക്കി കോഴി.പാവം നിഷ്കളങ്ക ശാലീന ഗ്രാമീണ സുന്ദരിക്കോതയെ വേണമെന്നല്ലാരുന്നോ അവന്റെ ആഗ്രഹം.പട്ടണത്തില്‍ സുന്ദരിമാരെല്ലാം കന്യകാത്വം അറ്റു       പോയവരാണെന്നല്ലായിരുന്നോ അവന്റെ കണ്ടെത്തല്‍ .ആഗ്രഹം പോലൊരു  കന്യാമറിയത്തെ കൂട്ടിനു കിട്ടിയപ്പം അതൊരു കൂമ്പ്.ഹാന്‍ഡ്‌ സെറ്റ് എന്നാല്‍ കൈപ്പത്തിക്കു സമാനമായ മറ്റൊരു അവയവം തന്നെ എന്ന് കരുതുന്ന അവനു മൊബൈല്‍ ഫോണ്‍ അലര്‍ജിയായ ഒരു പെങ്കൊച്ചു തന്നെ കൂട്ട്..." റിംഗ ചിരിച്ചപ്പോള്‍ രാജേശ്വരന്‍ പുച്ഛത്തോടെ ബിലീനയ്ക്കുനേരെ ചിറി കോട്ടി.

                                     "ആരാ കുട്ടിയെപ്പോലെ ബീഹെവ്  ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും മിനിഞ്ഞാന്ന് മനസ്സിലായി.നീയെന്നെ നാണം കെടുത്തിയില്ലേ?"
 റൂബന്‍ അസാമാന്യമായ കൈവഴക്കത്തോടെ എതിരെ വന്ന തമിഴന്‍ ലോറിയെ വെട്ടിയൊഴിഞ്ഞുകൊണ്ട് മറുപടി പറഞ്ഞു."മിനിഞ്ഞാന്നത്തെ അവന്റെ ഹൌസ് വാമിംഗ് പാര്‍ടിയില്‍ തന്നെ കണ്ടില്ലേ.അവള്‍ ഒരു നനഞ്ഞ കോഴിയെപ്പോലെ നില്‍ക്കുന്നു.ഞാനെന്തൊക്കെയോ ഇംഗ്ലീഷില്‍ ചോദിച്ചിട്ട് അവള്‍ നിന്ന് ബബ്ബബ്ബ അടിക്കുന്നു. കഷ്ടം! "

                                      റൂബന്റെ കഷ്ടം പിന്നിലേക്ക്‌ പറന്ന കാറ്റില്‍ ലയിച്ചപ്പോള്‍ 'ഞാനങ്ങനെയൊക്കെയാ' എന്ന്  ബിലീന നിസംഗതയോടെ പറഞ്ഞു."അതില്‍ നാണക്കേട്‌ തോന്നുവാന്‍ മാത്രമെന്താണ്. എല്ലാവരെയും പോലെ അഴിഞ്ഞു നടക്കുവാന്‍ എനിക്കറിയില്ല.എന്നെ വളര്‍ത്തിയത് നല്ല ചോറും ചൊല്ലുവിളിയും തന്നാണ്.."

                                          "അവള്‍ക്കു ഞാന്‍ ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തിട്ട് അവള്‍ എന്തോ പോയിസണ്‍  കഴിക്കാന്‍ ക്ഷണിച്ചപോലെയാ എന്നെ നോക്കീത്..!"റിംഗ ഏറ്റവും പുതിയ റിംഗ് ടോണ്‍ പോലെ കുടഞ്ഞിട്ടു ചിരിച്ചപ്പോള്‍ രാജേശ്വരന്‍ സഹികെട്ടെന്നപോലെ ചോദിച്ചു  "എടി നീ വെള്ളമടിക്കണ്ട..അറ്റ്‌ ലീസ്റ്റ്, മാന്യതയോടെ പെരുമാറിക്കൂടെ..?"

                                           "നമ്മള്‍ അവന്റെ ഫ്രെണ്ട്സാണെന്ന വിചാരം പോലുമില്ലാതെയല്ലേ  അവള്‍ ബീഹേവു  ചെയ്തത്.." 'ഇഡിയറ്റ്'' എന്ന് ഗിയര്‍ ചെയിഞ്ച്  ചെയ്ത റൂബന്റെ  കൂടെ ' ഇപ്പഴത്തെ കാലത്തുണ്ടോ ഇങ്ങനത്തെ പെണ്‍കുട്ടികള്‍ 'എന്ന് റിംഗ അതിശയം കൂറിയ അതേ സമയം തന്നെ രാജെശ്വരനും അതിശയലേശമന്യേ റിംഗയോട് യോജിച്ചു. "ഇപ്പഴത്തെ കാലത്ത് ഇങ്ങനത്തെ പെണ്‍കുട്ടികളാണ് വേണ്ടത് ' എന്ന് ബിലീന തലതിരിപ്പന്‍ ചിരിയാല്‍ തലകുടഞ്ഞു.രാജെശ്വരനില്‍ അത് ചില്ലുചീളുകളായി തറഞ്ഞിറങ്ങുമ്പോള്‍ റിംഗ ചില്ലുചീളുകളായി തുളഞ്ഞിറങ്ങുന്ന രാത്തണുപ്പില്‍ നിന്നും രക്ഷതേടി റൂബന്റെ അരക്കെട്ടിലെ തന്റെ കൈച്ചുറ്റരഞ്ഞാണത്തിനു മുറുക്കവും ബലവും പകര്‍ന്നു:

                                            "അവള്‍ക്കു മൊബൈല്‍ഫോണ്‍  അലര്‍ജിയാണ്പോലും ..കൈകൊണ്ടു തൊടില്ലപോലും അവളതു ...വിചിത്രജന്മം തന്നെ ...!"

                                             'നിര്ത്തെടീ ' എന്ന രാജെശ്വരന്റെ അലര്‍ച്ചയില്‍ ബിലീനയുടെ ചിരി കഴുത്തുഞെരിക്കപ്പെട്ടുവെങ്കിലും രാജെശ്വരന്റെ ഭ്രാന്തെടുക്കല്‍  അവളെ വീണ്ടും ഉന്‍മാദിനിയാക്കുകയും അവള്‍ ചിരിയുടെ സ്വരതാളം ആരോഹണത്തിലേക്ക് പകര്‍ന്നുമാറുകയും ചെയ്തപ്പോള്‍ റിംഗ റൂബനോട് തന്റെ ലഹരിവഴുക്കുന്ന വാക്കുകള്‍ ഏച്ചുകെട്ടുകയായിരുന്നു.
   
                                             'എത്ര നല്ല ഹാന്‍ഡ്സെറ്റാണ് അവള്‍ക്കു രാജ് വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് വാങ്ങിക്കൊടുത്തത് ..അവളതു കൈകൊണ്ടു തൊട്ടോ? അവള്‍ക്കു ഫോണ്‍ ഇഷ്ടപ്പെടാത്തത്കൊണ്ടാണെന്ന് കരുതി വേറൊരെണ്ണം വാങ്ങിച്ചുകൊടുക്കാമെന്ന്  അവന്‍ പറഞ്ഞതാ .അവള്‍‍ക്കു ലാന്‍ഡ് ഫോണ്‍  മതിയത്രേ.മൊബൈല്‍ ഹാന്‍ഡ് സെറ്റ് ഏതോ ദുര്‍മന്ത്രവാദിനിയുടെ കളിപ്പാട്ടം ആണെന്ന് .കുട്ടികളെ മയക്കി തട്ടിയെടുക്കുവാന്‍ വന്ന ദുര്‍മന്ത്രവാദിനി വെച്ചുനീട്ടിയ കളിപ്പാട്ടം..കച്ചറ സാഹിത്യ ഡയലോഗ്  ..ബുള്‍ഷിറ്റ്‌ ..അവന്റെ തലയിലെഴുത്ത് !'എന്ന് റിംഗയോട് ചേര്‍ന്ന് റൂബന്‍ മൊഴിയുമ്പോള്‍ രാജേശ്വരന്‍ ആ തലയിലെഴുത്ത് മായ്ക്കാനെന്നോണം ബിലീനയുടെ മുന്നില്‍ തല ഭ്രാന്തമായി മാന്തിപ്പറിച്ചു
   
                                            " കല്ല്യാണം കഴിഞ്ഞു മൂന്നു മാസ്സായി ..ഇതിനിടെ ഒരു ദിവസമെങ്കിലും നിനക്ക് എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊപ്പിച്ചു ജീവിക്കാനായോ ? ഒരു സോഫ്റ്റവെയര്‍ എഞ്ചിനീയറുടെ ഭാര്യ  അല്ലെ ഒന്നുമില്ലേലും നീ ? നാലുപേരുടെ മുന്നില്‍ എന്റെ ഭാര്യയാണെന്നും പറഞ്ഞു നിന്നെ കാണിക്കാന്‍ എനിക്ക് ഷെയിമാകുന്നു.."ആ ഷെയിം രാജെശ്വരന്റെ മുഖത്ത് കാണുന്ന ഓരോ അവയവത്തിലും തിടമ്പേറ്റുമ്പോള്‍  റൂബന്റെ തോളില്‍ താടിയമര്‍ത്തി റിംഗ പൊട്ടിച്ചിരിച്ചു.
   
                                           "അവന്‍ എല്ലാരുടെയും മുന്നില്‍ ഭാര്യയെന്നആ പ്രാകൃതജീവിയെയുംകൊണ്ട് നാണം കേട്ട് നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷമാ...എത്ര പ്രാവശ്യം ഞാനവനോട് കെഞ്ചിയിട്ടുണ്ട്...അവനു പക്ഷെ  ശാലീന സുന്ദരിയെ മതി ...നാണം കെട്ടു ജീവിക്കട്ടെ ഇനിയുള്ള കാലം അവന്‍ ..!".അവളുടെ പക റൂബന്റെ തോളില്‍ താടിയെല്ലായി അമര്‍ന്നിറങ്ങി മുരണ്ടപ്പോള്‍  ബിലീനയുടെ താടിയെല്ല് ക്ഷമകെടലിന്റെ അങ്ങേയറ്റംചെന്നുമുട്ടി വിറകൊണ്ടുതുടങ്ങി.."നിങ്ങള്‍ക്ക് നാണക്കേട്‌ തോന്നുന്നത് ഭാര്യയെ കെട്ടുകാഴ്ച്ചയായി പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ നടക്കുവാനുള്ള ഒരു വസ്തുവാണെന്നുള്ള മെയില്‍  ഷോവനിസ്റ്റ് ചിന്താഗതിയില്‍ നിന്നുമാ..സ്ത്രീ അല്ലെങ്കില്‍ ഭാര്യ ഒരു ജീവനുള്ള മനുഷ്യജീവിയാണെന്നെങ്കിലും ആദ്യം നിങ്ങള്‍ മനസ്സിലാക്കണം..." 

                                           'നീ എന്നെ പഠിപ്പിക്കണ്ട... അവളുടെ ഒരു സാഹിത്യഭാഷ 'എന്ന് മുരണ്ടു രാജെശ്വരന്‍ രണ്ടുചാല്‍ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നപ്പ്പോള്‍  റൂബന്‍  തിരക്കൊഴിയാത്ത നഗരരാപ്പാതയില്‍ വേഗക്കുതിപ്പിന്റെ മിന്നലലയാഴിയാക്കി തന്റെ ബൈക്കിനെ മാറ്റിമറിച്ചു :"അവളെ എനിക്ക് മനസിലാവുന്നേയില്ല..ഒന്നുകില്‍ ഒരു വിഡ്ഢി അല്ലെങ്കില്‍ ..." .'ഏതായാലും അവന്‍ , രാജ് വെറും മണ്ടനായി 'എന്നപ്പോള്‍ റിംഗ റൂബനെ  പൂരിപ്പിച്ചപ്പോള്‍ രാജെശ്വരന്‍ റൂബന്റെ ബൈ ക്കുമായി താദാത്മ്യം പ്രാപിച്ചു  ബിലീനയുടെ ചെവിയോരങ്ങളില്‍  അസ്വസ്ഥതയുടെ കാട്ടുകടന്നല്‍ക്കറക്കമായി മാറി ."നിന്നെ വിവാഹം ചെയ്ത ഞാന്‍ ശരിക്കും മണ്ടനായി..എത്രയെത്ര നല്ല ആലോചനകള്‍ വേറെ വന്നതാണ് ..അതും എത്ര മോഡെണ്‍ പെണ്‍കുട്ടികളുടെ...എന്നിട്ട് ഒന്നിനും കൊള്ളാത്ത ഒരു വെയിസ്റ്റിനെയാണ് എനിക്ക് കിട്ടിയത് ...'

                                            ബിലീനയുടെ ആത്മാഭിമാനത്തിന്റെ കഴുത്തു മുറിഞ്ഞുണ്ടായ ശക്തമായ ഒരു പിടച്ചിലില്‍ ചോരത്തുള്ളികള്‍ രാജെശ്വരന്റെ മുഖത്തേക്ക് ചീറ്റിത്തെറിച്ചു ."അതെനിക്കറിയാം ..നിങ്ങള്‍ കൂടുതലൊന്നും പറയണ്ട ..നിങ്ങളുടെ കൂട്ടുകാര്‍ പ്രത്യേകിച്ച് ആ റിംഗയടക്കം ചിലര്‍ നിങ്ങളെ മുറിവേല്‍പ്പിച്ചു വിടുന്നതിന്റെ പരിണിതഫലമാണിതെന്നും എനിക്കറിയാം..ഞാന്‍ വെയിസ്റ്റ് ആണെങ്കില്‍  എന്നെ ഉപേക്ഷിച്ചു അവളെ അങ്ങ് കെട്ടിക്കൂടെ ? "

                                         "അതേടി വേണ്ടി വന്നാല്‍ ഞാനതും ചെയ്യും ..നിന്നെപ്പോലൊരു ആദിമജീവിയെ സഹിക്കേണ്ട ഗതികേടൊന്നും എനിക്കില്ല.. "എന്ന് രാജെശ്വരന്‍ പ്രകോപിതനാകുമ്പോള്‍  റൂബന്റെ പിന്നിലിരുന്നു റിംഗ ആര്‍ത്തുചിരിച്ചു."ചുമ്മാതല്ല ഞാനവനെ തരം കിട്ടുമ്പോഴൊക്കെ  ന്യൂ ജനറേഷന്‍ ആദം എന്ന് കുത്തുന്നത് ..അവന്‍ നോവട്ടെ..!"റിംഗയുടെ കൂടെ റൂബനും ചേര്‍ന്ന് നഗരരാപ്പാതയില്‍ ഒരു വലിയ പൊട്ടിച്ചിരിയായി പറക്കുമ്പോള്‍ ബിലീന അതിലുമുച്ചത്തില്‍ രാജെശ്വരന്  നേരെ പൊട്ടിച്ചിരിച്ചു :

                                        "നിങ്ങള്‍ക്ക് ഭ്രാന്താണ് ..! നിങ്ങള്‍ക്കു മാത്രമല്ല നിങ്ങളുടെ കൂട്ടുകാര്‍ക്കും....! " 

                                         'എന്ത് പറഞ്ഞെടീ ' എന്ന് സ്വാഭാവികമായി അലറേണ്ട വിധത്തില്‍ തന്നെ രാജെശ്വരന്‍ അലറുകയും ബിലീനയ്ക്കുനേരെ കുതിക്കുകയും  'ലൂസ് കണ്ട്രോള്‍ '** എന്നൊരു  നിലവിളിയായി റൂബന്റെ ഐ ഫോണ്‍ പേടകത്തിലേക്കു മറ്റേതോ പേടകത്തില്‍ നിന്നും ഒരു അദൃശ്യതരംഗം പറന്നെത്തുകയും ആ നിലവിളിയുടെ കഴുത്തിനുപിടിച്ചമര്‍ത്തി  റൂബന്‍ ഒരുകയ്യാല്‍ ചെവിയോടു ചേര്‍ക്കുകയും ബിലീനയുടെ ചെവിടോരം തകര്‍ത്തു രാജെശ്വരന്റെ കൈ ആഞ്ഞു പതിയുകയും ബിലീന ആ  ആഘാതത്താല്‍ കട്ടില്‍ ക്രാസിയിലേക്ക് തലതല്ലി വീഴുകയും എതിരെ ചീറിവന്ന തമിഴന്‍ലോറിയിലേക്ക് നിയന്ത്രണമറ്റു റൂബന്‍  റിംഗയുമായി വഴിതെറ്റി പറന്നുചെല്ലുകയും ടാര്‍ റോഡിന്റെ പരുക്കന്‍  കറുപ്പിലും  മൊസൈക്ക് തറയുടെ മിനുക്കന്‍ കറുപ്പിലും ഒരേ നിറച്ചോരയായി ഒഴുകിപ്പരക്കുകയും..........  


**  'രംഗ് ദേ ബസന്തി'യിലെ എ.ആര്‍ .റെഹ്മാന്‍ ഗാനശകലം                           
Related Posts Plugin for WordPress, Blogger...